

മലപ്പുറം: രണ്ട് പതിറ്റാണ്ടിലേറെയായി തുമ്പുണ്ടാക്കാൻ കഴിയാതിരുന്ന പെരിന്തൽമണ്ണ കൊലപാതകക്കേസ് സിബിഐ ഏറ്റെടുത്തു. 21 വർഷം മുൻപ് പെരിന്തൽമണ്ണയിലെ ഒരു റബ്ബർ തോട്ടത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ എറണാകുളം കോടതിയിൽ സമർപ്പിച്ചു.(CBI takes over Perinthalmanna murder case after 21 years)
നേരത്തെ കേസ് അന്വേഷിച്ച കേരള പോലീസിന് കൊല്ലപ്പെട്ട യുവതിയാരാണെന്നോ കൊലയാളി ആരാണെന്നോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഈ കേസിൽ പോലീസ് സംശയനിഴലിൽ നിർത്തിയിരുന്ന 79-കാരനായ അബു നടത്തിയ ദീർഘകാലത്തെ നിയമപോരാട്ടമാണ് ഇപ്പോൾ കേസ് സിബിഐയിൽ എത്തിച്ചിരിക്കുന്നത്.
പോലീസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്ന രവീന്ദ്രന്റെ ദുരൂഹ മരണവും സിബിഐയുടെ പരിധിയിൽ വരും.