കൊച്ചി : ഇറക്കുമതിയുടെ പേരിൽ 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ കൈക്കൂലി പരാതി നൽകിയ വ്യവസായിക്ക് മുൻകൂർ ജാമ്യമില്ല. കൊല്ലം സ്വദേശി അനീഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളിയത്.പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ മുൻകൂർ ജാമ്യം നൽകാനാവില്ലെന്നും കോടതി.
പ്രതി നിരപരാധിയാണെന്നു വിശ്വസിക്കാൻ തക്കതായ കാരണങ്ങളില്ല. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നതും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും കോടതി വ്യക്തമാക്കി.ഇഡി ഉദ്യോഗസ്ഥനെതിരെ കൈക്കൂലി പരാതി നൽകിയത് അനീഷ് ബാബുവാണ്.
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അനീഷ് ബാബു വിജിലൻസിനെ സമീപിച്ചത്. കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിലാവുകയും ഇഡി ഉദ്യോഗസ്ഥൻ പ്രതിയാവുകയും ചെയ്തിരുന്നു.