

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടിൽ സർക്കാർ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ മറുപടി നൽകുന്നതിനായി സർക്കാർ കൂടുതൽ സമയം തേടി. ഈ മാസം 17-നകം നിലപാട് അറിയിക്കാമെന്നാണ് സിംഗിൾ ബെഞ്ചിനെ സർക്കാർ അറിയിച്ചിരിക്കുന്നത്.(Cashew development Corporation scam, Government seeks more time to respond to prosecution's position)
കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഈ ആവശ്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്ത് പൊതുപ്രവർത്തകനായ മനോജ് കടകമ്പള്ളി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ അഴിമതി നടന്നിട്ടില്ലെന്നും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകൾ സിബിഐയുടെ പക്കൽ ഇല്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
ആരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ സർക്കാർ മനഃപൂർവം കാലതാമസം വരുത്തുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.