തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രിയുടെ പ്രസ്താവനകളും പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിക്ക് നൽകിയ ചികിത്സ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Case should be filed, Aloshious Xavier against Veena George)
മന്ത്രിക്കെതിരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ട് പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്ക് പൊതുസമൂഹം കൃത്യമായ മറുപടി നൽകും. വ്യാജ പ്രസ്താവനകളിലൂടെ അക്രമത്തിന് വഴിമരുന്നിട്ട ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, ഇതിന് പിന്തുണ നൽകുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയാക്കിയും കലാപ ആഹ്വാനത്തിന് കേസെടുക്കണം.
മന്ത്രിയുടെ വ്യാജ പ്രചാരണത്തിന് പിന്നാലെ പോലീസ് സംരക്ഷണയിൽ സംസ്ഥാനത്തുടനീളം അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. അതിക്രമങ്ങളെ പ്രതിരോധിക്കുകയും വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

