തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ ഐ.എസ്. ഭീകരസംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചെന്ന യു.എ.പി.എ. കേസിൽ, കുട്ടിയുടെ മാതാവ് കേരളത്തിൽ പൊലീസ് നിരീക്ഷണത്തിൽ. യുകെയിൽ നഴ്സായി ജോലി ചെയ്തിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തിൽ തിരിച്ചെത്തിയത്. സംഭവത്തിൽ മാതാവിന്റെ ആൺസുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്.(Case of 16-year-old being forced to join ISIS, Child's mother under police surveillance in Kerala)
നെടുമങ്ങാട് സ്വദേശിനിയാണ് യുവതിയെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് യുവതി മതപരിവർത്തനം നടത്തിയത്. യുകെയിൽ വച്ചാണ് ഇവർ ആൺസുഹൃത്തിനെ പരിചയപ്പെട്ടത്. കുട്ടി പത്താം ക്ലാസ് സമയത്ത് യുകെയിൽ പോയപ്പോഴാണ് ഐ.എസിൽ ചേരാൻ പ്രേരിപ്പിക്കുന്നതിൻ്റെ ഭാഗമായി ആൺസുഹൃത്ത് പലതരത്തിലുള്ള വീഡിയോകൾ കാണിച്ചുകൊടുത്തത്.
യുകെയിൽ നിന്ന് കുട്ടിയെ തിരികെ നാട്ടിലെത്തിച്ച ശേഷം ആറ്റിങ്ങലിലെ മദ്രസയിൽ ചേർത്തു. എന്നാൽ, കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് മതപഠനശാല അധികൃതർ അമ്മയുടെ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യു.എ.പി.എ. ചുമത്തിയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. എൻ.ഐ.എ.യും സംഭവത്തിൽ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
യുവതിയുടെ വിവരങ്ങൾ തേടി എൻ.ഐ.എ.യും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് അതീവരഹസ്യമായിട്ടാണ് കേസന്വേഷണം നടത്തുന്നത്. സംഭവത്തിൽ മാതാവിൻ്റെ ആൺസുഹൃത്തിൻ്റെ സഹോദരനെ പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾക്ക് കനകമല കേസിലെ പ്രതിയുമായി ബന്ധമുണ്ട്.
കനകമല കേസിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ കേരളത്തിൽ സ്വീകരിച്ചതും ആറ്റിങ്ങലിലെ മതപഠനശാലയിലാക്കിയതും ഇയാളാണ്. കുട്ടിയെ ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചത് ഇയാളുടെ സമ്മർദ്ദം മൂലമാണെന്നും പോലീസിന് സംശയം ഉണ്ട്.