കൊല്ലം: അക്കോണം പൂവണത്തുമൂട് റോഡിൽ കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. അപകടത്തിൽ അക്കോണം സ്വദേശികളായ അബ്ദുസലാം, ഭാര്യ റഷീദ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ച മകൾ ഷഹനയും ഏഴ് വയസ്സുള്ള കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.(Car falls into 15 feet, Couple seriously injured in Kollam)
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം. കുടുംബസമേതം ചടയമംഗലത്ത് പോയി മടങ്ങുകയായിരുന്നു ഇവർ. വീടിന് സമീപത്തെ കയറ്റം കയറുന്നതിനിടെ കാർ പെട്ടെന്ന് പിന്നോട്ട് ഇറങ്ങുകയും നിയന്ത്രണം വിട്ട് റോഡരികിലെ 15 അടി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ പിൻവാതിൽ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, അബ്ദുസലാമിന്റെയും റഷീദയുടെയും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും തലയ്ക്കും ദേഹത്തും സാരമായ മുറിവേൽക്കുകയും എല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഷഹനയുടെയും കുട്ടിയുടെയും പരിക്ക് ഗുരുതരമല്ല.