തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ, രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വീഡിയോ ചെയ്യുന്നത് നിർത്താനാകില്ലെന്ന് പ്രതികരിച്ചു. അറസ്റ്റിന് പിന്നാലെ പൗഡിക്കോണത്തെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ പോലീസ് എത്തിച്ചിരുന്നു. അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Can't stop making videos in favor of Rahul Mamkootathil, says Rahul Easwar)
രാഹുൽ ഈശ്വറിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അറസ്റ്റ് ഒഴിവാക്കാനായി മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിലെ മറ്റ് പ്രതികളായ രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.
പരാതിക്കാരിക്കെതിരെ മോശം കമന്റുകൾ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിക്കെതിരായ മോശം പരാമർശങ്ങൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് സൈബർ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യാനാണ് ആദ്യം വിളിച്ചുവരുത്തിയത്. എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.