തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.(Candidate selection, Madhusudan Mistry in Kerala today)
ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്കും വീതംവെപ്പുകൾക്കും സ്ഥാനമുണ്ടാകില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക തയ്യാറാക്കാൻ എഐസിസി നിർദ്ദേശിച്ചു.
ഗ്രൂപ്പ് താല്പര്യങ്ങൾക്ക് പകരം ജനപ്രീതിയും വിജയസാധ്യതയും മുൻനിർത്തിയാകും അന്തിമ പട്ടിക തയ്യാറാക്കുക. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീളുന്ന സിറ്റിങ്ങുകളാണ് തലസ്ഥാനത്ത് നിശ്ചയിച്ചിട്ടുള്ളത്.
പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര സമാപിക്കുന്നതോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി എത്രയും വേഗം പ്രചാരണ രംഗത്ത് സജീവമാകാനാണ് ഹൈക്കമാൻഡ് നൽകിയിട്ടുള്ള നിർദ്ദേശം.