പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സീറ്റിൽ മുസ്ലിം ലീഗിൽ പടയൊരുക്കം. തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എൻ. ഷംസുദ്ദീൻ എംഎൽഎ ഇത്തവണ മാറിനിൽക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. മണ്ണാർക്കാട് നിന്നുള്ളവർക്ക് തന്നെ ഇത്തവണ അവസരം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Candidate dispute intensifies in Muslim League, Protests reach leadership)
എംഎൽഎയ്ക്കെതിരെയുള്ള അതൃപ്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രവർത്തകർ നേരിട്ടറിയിച്ചു. ഷംസുദ്ദീനെതിരെ നിലപാടെടുത്ത വിഭാഗം ഇന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ കണ്ട് പരാതി നൽകുമെന്നാണ് വിവരം. അതേസമയം, മണ്ഡലത്തിൽ ഷംസുദ്ദീൻ തന്നെ വരണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗവും പാർട്ടിയിലുണ്ട്.
ഇടതുകോട്ടയായിരുന്ന മണ്ണാർക്കാട് 2011 മുതലാണ് മുസ്ലിം ലീഗിന്റെ കൈകളിൽ ഭദ്രമായത്. 2011, 2016, 2021 തിരഞ്ഞെടുപ്പുകളിൽ എൻ. ഷംസുദ്ദീൻ മണ്ഡലം നിലനിർത്തി. 2021-ൽ 5,870 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1957 മുതൽ 1982 വരെ സി.പി.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2006-ലാണ് എൽ.ഡി.എഫ് അവസാനമായി ഇവിടെ വിജയിച്ചത്.