
ഗുരുവായൂർ (തൃശൂർ): കൊള്ളപ്പലിശക്കാരുടെ നിരന്തര ഭീഷണിയെയും പീഡനത്തെയും തുടർന്ന് ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. ഗുരുവായൂർ സ്വദേശി മുസ്തഫയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രഹ്‌ളേഷ്, വിവേക് ഉൾപ്പെടെയുള്ള പലിശക്കാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
മുസ്തഫയുടെ ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച്, ആറ് ലക്ഷം രൂപയാണ് ഇദ്ദേഹം കൊള്ളപ്പലിശക്കാരിൽ നിന്ന് കടം വാങ്ങിയത്. 20 ശതമാനം മാസപ്പലിശയ്ക്കായിരുന്നു ഈ ഇടപാട്. കടം വാങ്ങിയ തുകയ്ക്ക് പകരമായി മുസ്തഫ 40 ലക്ഷത്തോളം രൂപ തിരികെ നൽകിയിരുന്നു. ഇരട്ടിയിലധികം പണം തിരികെ നൽകിയിട്ടും ഭീഷണി തുടർന്ന പലിശക്കാർ, ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയോളം വിലമതിക്കുന്ന മുസ്തഫയുടെ സ്ഥലവും എഴുതി വാങ്ങിച്ചു.
മുസ്തഫയുടെ കച്ചവട സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പലിശക്കാർ ഭീഷണിപ്പെടുത്തി പണം കവരുകയും, മുസ്തഫയുടെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് മർദ്ദിക്കുകയും ചെയ്തതായും കുടുംബം ആരോപിച്ചു.വാടക വീട്ടിലെത്തിയും ഇവർ മുസ്തഫയെ നിരന്തരം ഭീഷണിപ്പെടുത്തിയതായി സഹോദരങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.