കോഴിക്കോട്: സർവീസ് സമയക്രമം പാലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോഴിക്കോട് നടുറോഡിൽ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി. സംഘർഷത്തിനിടെ ഒരു ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. തുടർന്ന് ഒരു ഡ്രൈവർക്കും യാത്രക്കാരിയും പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം.(Bus employees clash in the middle of the road over time in Kozhikode)
നഗരത്തിൽ നിന്ന് ചേവായൂർ, ചേവരമ്പലം ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 'കടുപ്പയിൽ', 'മനിർഷ' എന്നീ ബസ്സുകളിലെ ജീവനക്കാർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇരു ബസ്സുകളും സിവില്‍ സ്റ്റേഷന്‍ ബസ് സ്റ്റോപ്പിൽ ഒരേ സമയം എത്തിയതു മുതലാണ് തർക്കങ്ങൾ ആരംഭിച്ചത്.
തുടർന്ന് രണ്ടാം ഗേറ്റിന് സമീപത്ത് എത്തിയപ്പോൾ, കടുപ്പയിൽ ബസ്സിലെ ഡ്രൈവർ ഹോളോബ്രിക്‌സ് ഉപയോഗിച്ച് മനിർഷാ ബസ്സിന്റെ മുൻവശത്തെ ചില്ല് ഇടിച്ച് തകർക്കുകയായിരുന്നു.
പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺ പോലീസ് ഇരു ബസ്സുകളും കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.