
കൊല്ലം: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസിന് നിർണായക തെളിവുകൾ ലഭിച്ചു. ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാർ, നാലാം പ്രതി രഞ്ജിത്ത് വാര്യരുമായി നടത്തിയ സംഭാഷണത്തിൻ്റെ നിർണായക തെളിവുകളാണ് കണ്ടെത്തിയത്. രഞ്ജിത്ത് വാര്യരുടെ ഫോൺ ഫോറൻസിക് പരിശോധനയിലാണ് തെളിവ് ലഭിച്ചത്. ശേഖർ കുമാറിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഉടൻ നോട്ടീസ് നൽകും. കേസിൽ ശേഖർ കുമാറിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്‍റെ പേരിലുളള കേസ് ഒതുക്കി തീർക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. ഇതിലാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കൈക്കൂലി വാങ്ങാൻ ഇടനിലക്കാരായ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.