കൊച്ചി: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, ഊർജ സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ ആറു പതിറ്റാണ്ടുകളായി നിർണായക സംഭാവനകൾ നൽകുന്ന ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി റിഫൈനറിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, യുവാക്കൾക്കിടയിൽ ഏറ്റവും വിശ്വസ്തമായ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതി നേടാൻ ബിപിസിഎല്ലിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ബിപിസിഎൽ റിഫൈനറികളുടെ ചെയർമാനും ഡയറക്ടറുമായ സഞ്ജയ് ഖന്ന അധ്യക്ഷത വഹിച്ചു. കൊച്ചി റിഫൈനറിയുടെ ക്രിയാത്മക നടപടികളുടെ ഭാഗമായി ജല ഉപഭോഗത്തിൽ 20 മുതൽ 25 ശതമാനംവരെ കുറവുണ്ടായതായി സഞ്ജയ് ഖന്ന പറഞ്ഞു. കമ്പനി സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നും (ഇടിപി) കൂളിംഗ് ടവറുകളിലെ വെള്ളം കാര്യക്ഷമമായി ഉപയോഗിച്ചും മറ്റു ജല സംരക്ഷണ മാർഗങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1966ലാണ് കൊച്ചിയിൽ ബിപിസിഎൽ റിഫൈനറി സ്ഥാപിക്കുന്നത്. പ്രാരംഭകാലത്ത് പ്രതിദിനം 50000 ബാരൽ കൈകാര്യം ചെയ്തിരുന്ന സ്ഥാപനം ഇന്ന് വർഷംതോറും 15.5 ദശലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള, രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ്. എൽപിജിയ്ക്ക് പുറമെ നാഫ്ത, മോട്ടോർ സ്പിരിറ്റ്, ഏവിയേഷൻ ടർബൈൻ ഫ്യുവൽ, ഹൈ-സ്പീഡ് ഡീസൽ എന്നിവയാണ് റിഫൈനറിയിൽ ഉൽപാദിപ്പിക്കുന്നത്. രാജ്യത്തെ പെട്രോകെമിക്കൽ ഹബ്ബ് ആകുന്നതിന്റെ ഭാഗമായി 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പിഡിപിപി) കമ്മീഷൻ ചെയ്തിരുന്നു. ഇതിനു പുറമേ, 5,044 കോടി രൂപ മുതൽമുടക്കിൽ പുതിയ പോളിപ്രൊപ്പിലീൻ പ്ലാന്റ് സ്ഥാപിക്കാനും ബിപിസിഎൽ പദ്ധതിയിടുന്നുണ്ട്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പാക്കേജിങ് ഫിലിമുകൾ, കണ്ടെയ്നറുകൾ, വീട്ടുപകരണങ്ങൾ, വാഹന പാർട്സുകൾ തുടങ്ങിയവയാണ് പ്ലാന്റിലൂടെ നിർമിക്കുക. ഏകദേശം 400 കിലോ ടൺ വാർഷിക ശേഷിയുള്ള പ്ലാന്റ് ഉടനെ സജീകരിക്കുമെന്നും ബിപിസിഎൽ അറിയിച്ചു.