കാസർഗോഡ്: കേരളത്തിലെ രണ്ട് പ്രധാന ജില്ലാ കോടതി സമുച്ചയങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ ബോംബ് ഭീഷണി സന്ദേശമെത്തി. കാസർഗോഡ് വിദ്യാനഗറിലുള്ള ജില്ലാ കോടതിയിലും ഇടുക്കി ജില്ലാ കോടതിയിലുമാണ് ഇമെയിൽ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.(Bomb threat at Kasaragod and Idukki district courts)
കാസർഗോഡ് ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് പുലർച്ചെ 3:22-നാണ് സന്ദേശമെത്തിയത്. "കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1:15-ന് മുൻപായി ജഡ്ജിമാരെ ഒഴിപ്പിക്കണം" എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി ജീവനക്കാരെയും മറ്റുള്ളവരെയും കോടതിയിൽ നിന്നും ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോടതി സമുച്ചയത്തിനുള്ളിൽ വിശദമായ പരിശോധന നടത്തിവരികയാണ്. കോടതിയിലെ ജീവനക്കാരെയും അഭിഭാഷകരെയും ദേഹപരിശോധനയ്ക്ക് വിധേയരാക്കി.
ഇടുക്കി ജില്ലാ കോടതിയിലും സമാനമായ രീതിയിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശമെത്തി. ഭീഷണിയെത്തുടർന്ന് രാവിലെ മുതൽ തന്നെ കോടതി നടപടികൾ തടസ്സപ്പെട്ടു. പോലീസ് സംഘം സ്ഥലത്തെത്തി കോടതിയും പരിസരവും വളഞ്ഞ് പരിശോധന നടത്തുകയാണ്.