കണ്ണൂർ: പയ്യന്നൂരിൽ പോലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകരായ രണ്ട് പേർക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. സി.പി.എം. പ്രവർത്തകരായ ടി.സി.വി. നന്ദകുമാർ, വി.കെ. നിഷാദ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.(Bomb case, CPM workers including LDF candidate sentenced to 20 years)
ഇരുവർക്കും 20 വർഷം കഠിനതടവും, രണ്ടര ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ആണ് വിധി പുറപ്പെടുവിച്ചത്.
ശിക്ഷിക്കപ്പെട്ടവരിൽ ഒരാളായ വി.കെ. നിഷാദ് പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയാണ്. പയ്യന്നൂർ നഗരസഭയിൽ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്ന ഇദ്ദേഹം, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയാണ്. വിധി വരുന്ന സാഹചര്യത്തിൽ ഇദ്ദേഹം മത്സരത്തിൽ വിജയിച്ചാൽ പോലും ജനപ്രതിനിധിയായി തുടരുന്നത് ശിക്ഷാവിധി തടസ്സമായേക്കാം.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസിൽ സി.പി.എം. നേതാവ് പി. ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് നിഷാദ് അടക്കമുള്ള പ്രതികൾ പോലീസിനു നേരെ ബോംബ് എറിയുകയായിരുന്നു.
പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഐ.പി.സി. 307 (വധശ്രമം), സ്ഫോടക വസ്തു നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.