ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങി. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.
കേസിൽ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാൾ തൊടുപുഴ സ്വദേശിയും രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്. ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണിൽ കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി.
വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.
പിടിയിലായതിൽ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.