

തിരുവനന്തപുരം: ചിറയിൻകീഴ് ആനത്തലവട്ടത്ത് പൊലീസിനെ ഭയന്ന് ആറ്റിൽ ചാടിയ 17-കാരന്റെ മൃതദേഹം കണ്ടെടുത്തു. ആനത്തലവട്ടം കല്ലുകുഴി വിളയിൽ വീട്ടിൽ നിഖിൽ രാജേഷിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച സ്കൂബ ടീം നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.(Body of missing 17-year-old found after jumping into river fearing police arrival)
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. ആനത്തലവട്ടം ശിവൻനടയിൽ വെച്ച് നിഖിലും സുഹൃത്ത് ജിൻസണും (21) നാട്ടുകാരുമായി വാക്കേറ്റമുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുമെന്ന് ഭയന്ന ഇരുവരും സമീപത്തെ ആറ്റിലേക്ക് ചാടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ജിൻസനെ അപ്പോൾ തന്നെ നാട്ടുകാരും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. നിഖിലിനായി വ്യാഴാഴ്ച രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ സ്കൂബ ടീം നടത്തിയ വിശദമായ തെരച്ചിലിനൊടുവിൽ സമീപത്തെ തുരുത്തിന് അടുത്തുവെച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വീട്ടുവളപ്പിലായിരുന്നു സംസ്കാരം.