കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇപ്പോൾ നടക്കുന്നത് കോടതിയുടെ മേൽനോട്ടത്തിലുള്ള പോലീസ് അന്വേഷണമാണെന്നും, ഇനി സി.ബി.ഐ.യും എൻ.ഐ.എ.യും ഇ.ഡി.യും വരും, അപ്പോൾ 'കൈയും കാലുമിട്ട് അടിക്കരുത്' എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നറിയിപ്പ് നൽകി. എൻ.ഡി.എ. കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(BJP will win in Nemom, says Suresh Gopi)
"ഒന്ന് വഴിമാറാൻ തള്ളിയതിനുള്ള നിയമ നടപടികൾ താൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിൽ എന്തോ സംഭവിച്ചെന്ന് പറഞ്ഞ് ഒറ്റിയ സമൂഹം കേരളത്തിലുണ്ടെന്നും" സുരേഷ് ഗോപി പറഞ്ഞു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ.ഡി. നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാൻ വേണ്ടിയല്ല, മറുപടി കൊടുക്കാൻ വേണ്ടിയാണ്.
"കിഫ്ബിയായാലും എന്ത് 'ബി' ആയാലും കണക്കുവേണം. നാട്ടുകാരെ പറ്റിക്കാനാകും, പക്ഷേ സർക്കാർ സംവിധാനത്തിൽ അത് നടക്കില്ല." വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വിഷയങ്ങളെക്കുറിച്ചും സുരേഷ് ഗോപി അഭിപ്രായം രേഖപ്പെടുത്തി. നേമത്തെ ജനങ്ങൾ ബി.ജെ.പി.യെ വിജയിപ്പിക്കും. അതിലൊന്നും മന്ത്രി പുങ്കവന്മാർ ഇപ്പോഴേ ഭയപ്പെട്ട് ഇളകണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.