

തിരുവനന്തപുരം: നാൽപ്പത് വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലേക്ക് എത്തുമ്പോൾ, മുൻ ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ പിടിമുറുക്കാൻ ഒരുങ്ങി എൻ.ഡി.എ. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിന് പ്രധാന കാരണമായത് ഈ അഴിമതി ആരോപണങ്ങൾ ആണെന്ന് സി.പി.എം തന്നെ വിലയിരുത്തുന്ന സാഹചര്യത്തിൽ, ഭരണത്തിലേറുന്നതോടെ ബി.ജെ.പി ഈ ഫയലുകൾ പൊടിതട്ടിയെടുക്കുമെന്ന് ഉറപ്പായി.
കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചു എന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലാണ്. തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തിൽ പുതിയ ഭരണസമിതി പുനരന്വേഷണത്തിന് ഒരുങ്ങാൻ സാധ്യതയുണ്ട്.
പട്ടികജാതി ഫണ്ട് തട്ടിപ്പ്, സ്വയംതൊഴിൽ സബ്‌സിഡി തുക തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ ബി.ജെ.പി നേരത്തെ തന്നെ ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് നടത്തിയ വ്യാജ പെർമിറ്റ് നിർമ്മാണവും പുതിയ സമിതി പരിശോധിക്കും.
കിച്ചൺ ബിൻ വിതരണം, ഇ-റിക്ഷകൾ വാങ്ങിയത്, സ്മാർട്ട് സിറ്റി പദ്ധതിയിലെ ക്രമക്കേടുകൾ എന്നിവയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഇതിനകം തന്നെ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഭരണമാറ്റത്തിന് മുന്നോടിയായി ഡിജിറ്റൽ തെളിവുകളും ഫയലുകളും നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുള്ളതിനാൽ, ഉദ്യോഗസ്ഥ തലത്തിൽ കർശന നിരീക്ഷണം ബി.ജെ.പി ഏർപ്പെടുത്തിയിട്ടുണ്ട്.
കോർപ്പറേഷനിലെ മൂവായിരത്തോളം ജീവനക്കാരിൽ ഭൂരിഭാഗവും താത്കാലികക്കാരാണ്. ഇതിൽ രാഷ്ട്രീയ പരിഗണനയിൽ നിയമനം നേടിയവരുടെ കരാറുകൾ പുതുക്കാൻ സാധ്യതയില്ല. എന്നാൽ, പാവപ്പെട്ടവരും അത്യന്താപേക്ഷിതമായ തസ്തികകളിൽ ഉള്ളവരുമായ ജീവനക്കാരെ നിലനിർത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അനാവശ്യമായി സൃഷ്ടിച്ച തസ്തികകൾ റദ്ദാക്കാനുള്ള നീക്കങ്ങളും ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകും.
ട്രഷറിയിലേക്ക് 200 കോടി മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെയും ബി.ജെ.പി ശക്തമായ പ്രതിഷേധത്തിലാണ്.