

കൊല്ലം: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരെ സ്ഥാനാർഥികളാക്കണം എന്ന നിർദേശവുമായി ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സർക്കുലർ. ക്രിസ്ത്യൻ മേധാവിത്വമുള്ള പ്രദേശങ്ങളിലും, ബിജെപിയുടെ സ്ഥിരം വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകൾ കൂടി ലഭിച്ചാൽ വിജയിക്കാൻ സാധ്യതയുള്ള വാർഡുകളിലും ക്രിസ്ത്യൻ സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്നാണ് നിർദ്ദേശം. പല ജില്ലാ ഘടകങ്ങളും ഈ സർക്കുലർ പ്രകാരം പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഏതാനം തദ്ദേശ സ്ഥാപനങ്ങളിൽ നിർബന്ധമായും നിശ്ചിത എണ്ണം ക്രിസ്ത്യൻ സ്ഥാനാർഥികൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 20 ശതമാനം ക്രൈസ്തവരുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ചുരുങ്ങിയത് രണ്ട് ക്രിസ്ത്യൻ സ്ഥാനാർഥികൾ എങ്കിലും ഉണ്ടാകണമെന്നാണ് സർക്കുലറിലെ പ്രധാന നിർദ്ദേശം. ഈ നീക്കം ചിലയിടങ്ങളിൽ സ്ഥാനാർഥി നിർണയത്തെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മതാടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള ഈ സർക്കുലറിനെതിരെ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചു. ഇതിന് പുറമെ, ന്യൂനപക്ഷങ്ങൾക്കിടയിൽ വിശ്വാസം വളർത്തുന്നതിനായി മുസ്ലിം ഔട്ട്റീച്ച് പ്രോഗ്രാമും ബിജെപി ആരംഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ മുൻ വിസി ഡോ. അബ്ദുൾ സലാമിനാണ് ഇതിന്റെ ചുമതല. 20 കൊല്ലമായി ഇടതു-വലതു മുന്നണികൾ സൃഷ്ടിച്ച തെറ്റിദ്ധാരണകൾ തിരുത്തുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Summary: BJP has issued a circular, reportedly from the state leadership, instructing its district units to nominate candidates from the Christian community in the upcoming local body elections.