തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെച്ചൊല്ലി തൃശ്ശൂരിൽ വിവാദം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ട് ചെയ്ത സുരേഷ് ഗോപി ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത് എങ്ങനെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കണമെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു.(BJP in controversy over Suresh Gopi's vote in Local body elections)
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലേക്ക് ബി.ജെ.പി. പുറത്തുനിന്നുള്ള വോട്ടുകൾ ചേർത്തുന്നുവെന്ന വിവാദത്തിന്റെ ചൂടാറും മുമ്പാണ് സുരേഷ് ഗോപിയുടെ വോട്ട് വിഷയം ഇടതുമുന്നണിയും കോൺഗ്രസും വീണ്ടും ആയുധമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ നെട്ടിശ്ശേരിയിലെ വിലാസത്തിലാണ് സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വോട്ട് ചെയ്തത്. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ ശാസ്തമംഗലത്താണ് വോട്ട് രേഖപ്പെടുത്തിയത്.
രണ്ടിടത്ത് എങ്ങനെയാണ് വോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരേഷ് ഗോപിയും വിശദീകരിക്കണം എന്നാണ് വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടത്. രണ്ടു സ്ഥലങ്ങളിലും വോട്ട് നിലനിർത്തുന്ന സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ബി.ജെ.പി.യുടെ മറുപടി "ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ട് വോട്ടർ പട്ടികയാണ് ഉള്ളത്. ചെമ്പ് എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിനും കോൺഗ്രസിനും മാനസിക വിഭ്രാന്തിയാണ്" എന്നാണ്. എന്നാൽ, സുരേഷ് ഗോപിയുടെ "ചെമ്പ് തെളിഞ്ഞു" എന്ന് പരിഹസിച്ച കോൺഗ്രസ്, ധാർമികതയുണ്ടെങ്കിൽ രാജിവെച്ചൊഴിയാൻ അദ്ദേഹത്തെ വെല്ലുവിളിച്ചു.