കോഴിക്കോട്: കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തതിന് കാരണം മുസ്ലിങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതുകൊണ്ട് തന്നെ മുസ്ലിങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. സെമി ഫൈനലായിട്ടല്ല, ഫൈനലായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.(BJP doesn't have Muslim ministers at the Centre because Muslims aren't voting, says Rajeev Chandrasekhar)
എൻ.ഡി.എ. 21,105 വാർഡുകളിൽ മത്സരിക്കുന്നുണ്ട്. ഭരണമാറ്റം മാത്രമല്ല, ഭരണ ശൈലിയിലുള്ള മാറ്റമാണ് ബി.ജെ.പി. മുന്നോട്ട് വെക്കുന്നത്. കേരളത്തിലെ വികസനത്തിന്റെ 95 ശതമാനവും കേന്ദ്രം നടപ്പിലാക്കുന്നതാണ്. സംസ്ഥാന സർക്കാരാണ് ഫണ്ട് നൽകാത്തതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ഇനി വേണ്ടത് ഒരു ഡബിൾ എഞ്ചിൻ സർക്കാരാണ്. പാലക്കാട് നഗരസഭ കേരളത്തിൽ ഒന്നാം സ്ഥാനത്താണുള്ളത്. കേരളത്തിൽ ചിലർ വെൽഫെയർ പാർട്ടിക്ക് ഇടം നൽകുന്നതിനെ ബി.ജെ.പി. എതിർക്കുന്നു. കണ്ണൂരിൽ സി.പി.എം. എതിരില്ലാതെ വിജയിച്ചത് തന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നതാണ്. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് പറഞ്ഞ അദ്ദേഹം, സി.പി.എം. - കോൺഗ്രസ് ധാരണയുടെ ഇരയാണ് താൻ എന്നും കൂട്ടിച്ചേർത്തു.
എസ്.എസ്.കെ. (സമഗ്ര ശിക്ഷാ കേരളം) ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ ശക്തമായ മറുപടി നൽകി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബി.ജെ.പി. സംസ്ഥാന നേതൃത്വവും ഫണ്ട് തടയാൻ ശ്രമിക്കുന്നുവെന്ന മന്ത്രിയുടെ ആരോപണം അദ്ദേഹം തള്ളി. സംസ്ഥാന സർക്കാർ അഞ്ചു വർഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള 'കഥകൾ' മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എസ്.കെ. ഫണ്ട് കിട്ടിയില്ല എന്ന് ശിവൻകുട്ടി പറയുന്നത് കാപട്യമാണെന്നും, തിരഞ്ഞെടുപ്പ് സമയത്തല്ല ഇക്കാര്യം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.