
തിരുവനന്തപുരം : മാസപ്പടിക്കേസിൽ വീണ വിജയനെ എസ്എഫ്ഐഒ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. പിണറായി വിജയന് ധാർമികതയുടെ കണികയുണ്ടെങ്കിൽ രാജിവെക്കണം. മാസപ്പടി കേസിൽ ബിജെപി സിപിഎം ബാന്ധവം വ്യക്തമായെന്ന് എം എം ഹസ്സൻ വിമർശിച്ചു.
ഇഎംഎസിന് എത്രയോ കുടുംബ സ്വത്ത് ഉണ്ടായിരുന്നു. പക്ഷേ അവരുടെ മക്കളെ കുറിച്ച് ഇങ്ങനെ ഒരു ആരോപണം ഉണ്ടായിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം ഉയർന്നപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കുന്നു എന്ന് വാർത്ത കേൾക്കാൻ കേരളം കാതോർത്തിരിക്കുകയാണെന്നും ഈ ആവശ്യം തന്നെയാണ് ഉയരുന്നതെന്നും എം. എം ഹസ്സൻ കൂട്ടിച്ചേർത്തു.