തിരുവനന്തപുരം : ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരത്തെ ബി ജെ പി വാർഡ് കൗൺസിലർ കെ അനിൽ കുമാറിൻ്റെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്ത്. താൻ എല്ലാവരെയും സഹായിച്ചുവെന്നും, എന്നാൽ പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ട പോയെന്നും അദ്ദേഹം പറയുന്നു. (BJP councilor in Thiruvananthapuram Corporation commits suicide )
6 കോടിയോളം രൂപയുടെ കടബാധ്യതയാണ് വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ഉള്ളതെന്നും, 6 കോടിയോളം രൂപ വായ്പ നൽകിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. 11 കോടിയുടെ ആസ്തിയാണ് സൊസൈറ്റിക്ക് ഉള്ളതെന്നും, അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണമെന്നും പറയുന്ന അദ്ദേഹം, ഇതിൻ്റെ പേരിൽ കുടുംബത്തെ ഒറ്റപ്പടുത്തരുതെന്നും അഭ്യർത്ഥിച്ചു. സഹായിച്ച എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി.
അതേസമയം, സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായി. ഒരു വിഭാഗം ബി ജെ പി പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ഇവർ വനിതാ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ സ്റ്റെപ്പിൽ നിന്ന് തള്ളിയിടുകയും കയ്യേറ്റം നടത്തുകയും ചെയ്തു. ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ബി ജെ പി നേതൃത്വത്തിനെതിരെയുള്ള ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. കുറിപ്പിൽ പറയുന്നത് തൻ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ല എന്നാണ്. ഒരു പൈസ പോലും താനും കുടുംബവും എടുത്തിട്ടില്ല എന്നും അനിൽകുമാർ വ്യക്തമാക്കി. അദ്ദേഹം കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ്.