പത്തനംതിട്ട: രാഷ്ട്രീയ കേരളത്തിലെ ശ്രദ്ധേയമായ നീക്കത്തിൽ, പന്തളത്ത് ബി.ജെ.പി. നേതാവും കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി. – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബി.ജെ.പി.യുടെ മുൻനിര നേതാവും യുവമോർച്ചയുടെയും കർഷകമോർച്ചയുടെയും ജില്ലാ പ്രസിഡന്റുമായിരുന്ന ശ്യാം തട്ടയിലാണ് സി.പി.എമ്മിൽ ചേർന്നത്.( BJP, Congress leaders join CPM in Pandalam)
എ.ബി.വി.പി. ജില്ലാ പ്രമുഖ് ആയിരുന്ന ശ്യാം തട്ടയിൽ, ബി.ജെ.പി. അയോധ്യ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ട്രെയിൻ യാത്രയുടെ ക്യാപ്റ്റനായിരുന്നു. നിരവധി പാർലമെൻറ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ചീഫ് കോഡിനേറ്റർ ആയും ശ്യാം പ്രവർത്തിച്ചിട്ടുണ്ട്.
ബി.ജെ.പി.യുടെയും ആർ.എസ്.എസ്സിന്റെയും സംഘപരിവാറിന്റെയും വർഗീയ, ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ശ്യാം തട്ടയിൽ വ്യക്തമാക്കി.
ശ്യാം തട്ടയിലിനൊപ്പം രണ്ട് കോൺഗ്രസ് പ്രവർത്തകരും സി.പി.എമ്മിൽ ചേർന്നു. കുരമ്പാല തേവരു കിഴക്കേതിൽ വിൽസൺ മത്തായി, പന്തളം തെക്കേക്കര പാറക്കര പാറവിളയിൽ പി.എസ്. അനീഷ് എന്നിവരാണിവർ. കോൺഗ്രസിലെ തമ്മിലടിയും വർഗീയ പ്രീണന നയങ്ങളിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞു.
മൂന്നു പേരെയും സി.പി.എം. പന്തളം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു മാലയിട്ട് സ്വീകരിച്ചു. പാർട്ടി ജില്ലാ, ഏരിയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇവർ ചെങ്കൊടി പിടിച്ച് സി.പി.എമ്മിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. യോഗത്തിൽ സി.പി.എം. പന്തളം ഏരിയാസെക്രട്ടറി ആർ. ജ്യോതികമാർ, ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായിരുന്നു.