തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തിൽ നടപ്പാക്കില്ലെന്നും, പി.എം. ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പി.എം. ശ്രീ എന്നും അദ്ദേഹം ആരോപിച്ചു.(Binoy Viswam rejects the Education Minister's stance on PM SHRI scheme )
ഫണ്ടും നയവും തമ്മിൽ ബന്ധമുണ്ട്. ഈ വിഷയത്തിൽ സിപിഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും എന്ന മുന്നറിയിപ്പാണ് ബിനോയ് വിശ്വം നൽകുന്നത്. പി.എം. ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ നിലപാട് തള്ളിക്കൊണ്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
പി.എം. ശ്രീ വിഷയത്തിൽ എതിർപ്പ് തുടരാൻ പാർട്ടി മന്ത്രിമാർക്ക് ബിനോയ് വിശ്വം നിർദേശം നൽകിയതായാണ് വിവരം. മന്ത്രിമാരുമായി സംസ്ഥാന സെക്രട്ടറി വീട്ടിൽ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ യോഗത്തിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാനാണ് ധാരണ. ഇന്നത്തെ അജൻഡയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
മുന്നണിയിൽ ചർച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ സിപിഐക്ക് കടുത്ത അമർഷമുണ്ട്. അതേസമയം, ഫണ്ടാണ് പ്രധാനമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നത്. വിഷയത്തിൽ എൽ.ഡി.എഫ്. യോഗം ചേരുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.