പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ 'നാലാംകിട രാഷ്ട്രീയക്കാരൻ' എന്ന് വിളിച്ച സിപിഎം നേതാവ് എസ്. അജയകുമാറിന് മാനസിക വിഭ്രാന്തിയാണെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. അജയകുമാറിനെ നിയന്ത്രിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.(Binoy Viswam is a leader respected by the country, says CPI)
100 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയാണ് സിപിഐ. ആ പാരമ്പര്യം അവകാശപ്പെടാൻ സിപിഎമ്മിന് കഴിയില്ല. രാജ്യമാദരിക്കുന്ന നേതാവാണ് ബിനോയ് വിശ്വം. പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ സംസ്ഥാന സെക്രട്ടറിയെ അപമാനിക്കുന്നത് നിലവാരമില്ലായ്മയാണ്. അജയകുമാറിന്റെ പ്രസ്താവന ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും.
അജയകുമാർ രണ്ട് തവണ എംപിയായത് സിപിഐയുടെ വോട്ട് കൂടി വാങ്ങിയാണെന്ന് ഓർക്കണം. മണ്ണൂർ പഞ്ചായത്തിൽ പ്രാദേശികമായ ചില സാഹചര്യങ്ങൾ കാരണമാണ് സിപിഐക്ക് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നതെന്നും അവർ വിശദീകരിച്ചു. മണ്ണൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അജയകുമാർ സിപിഐയെയും ബിനോയ് വിശ്വത്തെയും രൂക്ഷമായി വിമർശിച്ചത്.
ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. ജയിച്ചാൽ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന സ്വഭാവമാണ് സിപിഐക്ക്. ഉത്തരം താങ്ങുന്നത് താനാണെന്ന് കരുതുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്ക്. ഒറ്റയ്ക്ക് നിന്നാൽ ഒരു പഞ്ചായത്തിൽ പോലും ജയിക്കാൻ കെൽപ്പില്ലാത്ത പാർട്ടിയാണ് അഞ്ച് ശതമാനം വോട്ടുള്ള സിപിഐ എന്നും അദ്ദേഹം പരിഹസിച്ചു.