കൊച്ചി: 'പൊറോട്ടയും ബീഫും' നൽകിയാണ് ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് എന്ന യു.ഡി.എഫ്. എം.പി. എൻ.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചത് ബീഫും പൊറോട്ടയും നൽകിയാണെന്ന പ്രേമചന്ദ്രന്റെ പരാമർശത്തിനാണ് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ പരിഹാരൂപേണ മറുപടി നൽകിയത്.(Bindu Ammini responds to NK Premachandran)
"ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പർ ആണ്" അവർ പറഞ്ഞു. യു.ഡി.എഫ്. സംഘടിപ്പിച്ച 'വിശ്വാസ സംരക്ഷണ ജാഥ'യിൽ വെച്ചാണ് എൻ.കെ. പ്രേമചന്ദ്രൻ വിവാദ പരാമർശം നടത്തിയത്.
"രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി.അതിനുശേഷം പോലീസ് വാനിൽ ആരും കാണാതെ കൊണ്ടുവന്ന് പമ്പയിലെത്തിച്ച് മലകയറ്റാൻ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ഗവൺമെന്റുമാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നൽകിയത്." അദ്ദേഹം ആരോപിച്ചു.
പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പ്രേമചന്ദ്രൻ അവകാശപ്പെട്ടു. 2018-ൽ ശബരിമലയിൽ സ്ത്രീപ്രവേശന വിധി വന്നപ്പോൾ, വിധി പകർപ്പ് കൈയിൽ കിട്ടുന്നതിന് മുൻപേ ഡി.ജി.പി. അടക്കമുള്ളവരെ വിളിച്ചുവരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ നടപടിയെടുത്തത് പിണറായി സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.