ഭാവനയുടെ തൊണ്ണൂറാം ചിത്രം 'അനോമി' പ്രദർശനത്തിനൊരുങ്ങുന്നു

ഭാവനയുടെ തൊണ്ണൂറാം ചിത്രം 'അനോമി' പ്രദർശനത്തിനൊരുങ്ങുന്നു
Updated on

മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. 'നമ്മൾ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം 'അനോമി'(Anomie) യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം.

നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.

മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് റഹ്മാൻ ആണ്. 'ധ്രുവങ്ങൾ 16' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങൾക്ക് ശേഷം, മലയാളത്തിൽ വീണ്ടും ഒരു കരുത്തുറ്റ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി റഹ്മാൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്.

Related Stories

No stories found.
Times Kerala
timeskerala.com