

'ഡീയസ് ഈറേ'യിലെ പ്രകടനത്തിന് നായകൻ പ്രണവ് മോഹനലാലിനെ വാനോളം പുകഴ്ത്തിയാണ് സംവിധായകൻ ഭദ്രന്റെ ഫേസ്ബുക് കുറുപ്പെത്തിയത്. ഭദ്രന്‍ പ്രണവിനൊപ്പം രാഹുല്‍ സദാശിവനേയും സംഗീതസംവിധായകന്‍ ക്രിസ്‌റ്റോ സേവ്യറിനേയും പേരെടുത്ത് പ്രശംസിച്ചു. (Diés Iraé)
ഭദ്രന്റെ വാക്കുകൾ
'രാഹുൽ സദാശിവന്റെ "ഭൂതകാലം" അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി. പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു. ഇപ്പോൾ ഇറങ്ങിയ "Diés Iraé" എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സിൽ ഒരു urge ഉണ്ടായി.
ഈ സിനിമകളുടെ ജോണറുകളിൽ എല്ലാം സമാനതകൾ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി. സത്യസന്ധമായ ഒരു content പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം. Well Done Rahul.
പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അല്‍ പാചിനോയെ ഞാൻ ഓർത്തുപോയി. സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു അറ്റയറിനും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ച വരയിൽ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു."പ്രണവ്, നീ ലാലിൻറെ ചക്കരകുട്ടൻ തന്നെ." ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും, സൈലെൻസുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയൻറ് ബാക്ക്ഗ്രൗണ്ട് സ്കോറും അവിശ്വസനീയം. ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും.'
ഭദ്രന്റെ വാക്കുകള്‍ക്ക് നന്ദിയുമായി സംവിധായകനുമെത്തി. 'നന്ദി സര്‍', എന്ന് രാഹുല്‍ ഭദ്രന്റെ പോസ്റ്റിനുതാഴെ കമന്റ് ചെയ്തു.