ബെംഗളൂരു: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം കർണാടകയിലെ ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെടുത്തു. കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരി ഗോവർധന് കൈമാറിയ സ്വർണ്ണമാണ് കണ്ടെത്തിയത്.
എസ്.ഐ.ടി. കണ്ടെടുത്തത് 476 ഗ്രാം സ്വർണ്ണമാണ്. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 27 റിക്കവറി പ്രകാരമാണ് സ്വർണ്ണം കണ്ടെത്തിയിരിക്കുന്നത്. പ്രതി കാണിച്ച വഴിയിലൂടെ പോയി മോഷണം പോയ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. ശബരിമലയിൽ നിന്ന് സ്വർണ്ണം പൂശാൻ എടുത്തതിന് ശേഷം ബാക്കി വന്ന സ്വർണ്ണം എന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇത് ഗോവർധന് കൈമാറിയത്.
തിരുവനന്തപുരത്ത് നിന്നുള്ള എസ്.ഐ.ടി. സംഘം കഴിഞ്ഞ ദിവസമാണ് ബെല്ലാരിയിൽ എത്തിയത്. കണ്ടെത്തിയ സ്വർണ്ണം തുടർ നടപടികൾക്കായി റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിൽ ഗോവർധൻ പ്രതിയാകുമോ എന്ന കാര്യത്തിൽ അന്വേഷണ സംഘം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.