തിരുവനന്തപുരം: സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക സിനിമാ പ്രവർത്തകർ നേരിട്ടതുപോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിലും ഭയപ്പെടാതെ അതിനെ പഠിച്ച് മുന്നോട്ട് പോകണമെന്ന് പ്രമുഖ ഫിലിം എഡിറ്ററും ചലച്ചിത്ര അക്കാദമി മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ബീനാ പോൾ വേണുഗോപാൽ. IFFK-യുടെ ഭാഗമായി ഒരുക്കിയ 'സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ്' (School of Storytelling) പവിലിയന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ബീനാ പോൾ. മനുഷ്യനെ മാറ്റിനിർത്താനുള്ള സാങ്കേതികവിദ്യയല്ല എഐ എന്നും അത് സിനിമയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. (Beena Paul)
കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള പിക്സൽ പ്യൂപ്പ എന്ന സ്റ്റാർട്ടപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ആരംഭിച്ചത്. ടാഗോർ തിയേറ്റർ വളപ്പിലെ മീഡിയ സെല്ലിന് എതിർവശത്തുള്ള പവലിയനിലാണ് കോഴ്സിന്റെ എൻറോൾമെന്റ് ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി അജോയ്, സംവിധായിക വിധു വിൻസെന്റ്, കെ.എ. ബീന, ബൈജു ചന്ദ്രൻ, കെ. രാജഗോപാൽ ഉൾപ്പെടെ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്നവരെയും ക്രിയേറ്റീവ് രംഗത്തുള്ളവരെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ആരംഭിച്ചിരിക്കുന്നത്. സ്റ്റോറിടെല്ലിങ് ഒരു മനുഷ്യന് മാത്രം സാധ്യമാകുന്ന കാര്യമാണെന്നും, എന്നാൽ അതിലേക്ക് എഐയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി എങ്ങനെ മുന്നേറാമെന്നും പഠിപ്പിക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം.