വയനാട് : മാനന്തവാടി എരുമത്തെരുവിലെ ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പുതാഴ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ. ടി.സി. നൗഷാദ് (29), എം. ഇല്ല്യാസ് (39 എന്നിവരാണ് അറസ്റ്റിലായത്.(Beef stall employee injured after being hit with iron rod)
ഇരുവരെയും മാനന്തവാടി പോലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ 3-ന് രാവിലെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. മുൻ വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിച്ചത്.
ഒന്നാം പ്രതിയായ ടി.സി. നൗഷാദിനെതിരെ വധശ്രമം, മോഷണം, കൊള്ളയടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നൗഷാദിനെതിരെ 2022-ൽ കാപ്പ ചുമത്തിയിരുന്നു. വയനാട് ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി. ആറു മാസക്കാലത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിലക്ക് കാലാവധി പൂർത്തിയാക്കി എരുമത്തെരുവിൽ താമസിച്ചുവരുന്നതിനിടെയാണ് ഇയാൾ വീണ്ടും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഇത് കണക്കിലെടുത്ത് നൗഷാദിനെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കുമെന്നും അറിയിച്ചു.