തിരുവനന്തപുരം: സാധാരണ എക്സ്പ്രസ് ട്രെയിനുകളിൽ നിന്ന് സൂപ്പർഫാസ്റ്റ് പദവിയിലേക്ക് മാറിയ ട്രെയിനുകളിൽ സപ്ലിമെന്ററി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത പിഴയുമായി റെയിൽവേ. വെറും 15 രൂപയുടെ സൂപ്പർഫാസ്റ്റ് ചാർജ് ടിക്കറ്റ് എടുക്കാൻ മറന്നാൽ, മിനിമം പിഴയായ 250 രൂപയും ടിക്കറ്റ് തുകയും ചേർത്ത് 265 രൂപയോളം യാത്രക്കാർ ഒടുക്കേണ്ടി വരും.(Be careful when buying a Train ticket, your pocket might be emptied)
യുടിഎസ് (UTS), റെയിൽവൺ (Rail-One) തുടങ്ങിയ മൊബൈൽ ആപ്പുകൾ വഴി ടിക്കറ്റ് എടുക്കുന്നവർക്കാണ് പ്രധാനമായും ഈ അബദ്ധം സംഭവിക്കുന്നത്. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ സൂപ്പർഫാസ്റ്റ് ട്രെയിനാണെങ്കിൽ ജീവനക്കാർ അത് പ്രത്യേകം ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഓൺലൈനായി ടിക്കറ്റ് എടുക്കുമ്പോൾ ഇത്തരം മുന്നറിയിപ്പുകൾ ലഭിക്കാത്തതാണ് യാത്രക്കാരെ കുടുക്കുന്നത്.
ട്രെയിനുകൾ സൂപ്പർഫാസ്റ്റ് ആയി മാറിയെങ്കിലും പഴയ പേരിൽ തന്നെ അറിയപ്പെടുന്നത് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. ഉദാഹരണത്തിന്, ചെന്നൈ സൂപ്പർഫാസ്റ്റ് ഇപ്പോഴും പലർക്കും 'മെയിൽ' ആണ്. ഈയിടെ സൂപ്പർഫാസ്റ്റ് പദവി ലഭിച്ച 'ശബരി എക്സ്പ്രസ്സിൽ' ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യണമെങ്കിലും നിലവിൽ സൂപ്പർഫാസ്റ്റ് നിരക്ക് നൽകണം.
യുടിഎസ് ആപ്പിലെ 'Type of Train' എന്ന ടാബിൽ പരിശോധിച്ചാൽ ഏത് വിഭാഗത്തിലുള്ള ട്രെയിനാണെന്ന് മനസ്സിലാക്കാം. ആപ്പിലൂടെ സാധാരണ എക്സ്പ്രസ് ടിക്കറ്റ് എടുത്തവർക്ക് സൂപ്പർഫാസ്റ്റിലേക്ക് മാറണമെങ്കിൽ സ്റ്റേഷൻ കൗണ്ടറിൽ 15 രൂപ അടച്ച് സപ്ലിമെന്ററി ടിക്കറ്റ് കൈപ്പറ്റാവുന്നതാണ്.
സൂപ്പർഫാസ്റ്റ് ടിക്കറ്റുകൾ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ആപ്പ് വഴി എടുക്കാൻ സാധിക്കുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകളുടെ പുതുക്കിയ പദവി കൃത്യമായി മനസ്സിലാക്കി ടിക്കറ്റെടുത്തില്ലെങ്കിൽ പരിശോധന വേളയിൽ വലിയ തുക പിഴയായി നൽകേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.