എറണാകുളം : കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ ബി.ബി.എ. വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശിനിയായ നന്ദന ഹരി (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നന്ദനയെ ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(BBA student found dead in college hostel in Ernakulam)
സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് മറ്റ് കുട്ടികളെല്ലാം വീടുകളിലേക്ക് പോയ സാഹചര്യമായിരുന്നു. ഇന്ന് റൂംമേറ്റ് ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ മുറി തുറക്കാതിരുന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാതിൽ ചവിട്ടിത്തുറന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നാണ് കോളജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. കോളജ് കാമ്പസിനകത്ത് തന്നെയാണ് ഹോസ്റ്റൽ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചു. മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് മകൾ അവസാനമായി വീട്ടിലേക്ക് വിളിച്ചത്.
ഫീസ് അടയ്ക്കാനായി 31,000 രൂപ വേണമെന്ന് നന്ദന ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ ആ തുക അയച്ചു കൊടുക്കുകയും ചെയ്തു. "ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസമുണ്ടാകാറുണ്ട്. ഇളയ മകളും പഠിക്കുകയാണ്," ഹരി പറഞ്ഞു. ഫീസ് കാര്യങ്ങൾ കൃത്യമായി നടന്നിട്ടും നന്ദനയുടെ മരണത്തിനു പിന്നിൽ മറ്റെന്തോ കാരണങ്ങളുണ്ടെന്ന് സംശയിക്കുന്നതായും പിതാവ് ആരോപിച്ചു.