തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ കോടതി ശിക്ഷിച്ച അഡ്വ. ആന്റണി രാജുവിനെതിരെ ബാർ കൗൺസിലിന്റെ അച്ചടക്ക നടപടി ഇന്ന്. മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിശോധിക്കുന്നത്. മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന്, അഭിഭാഷകനായി തുടരാനുള്ള അവകാശവും നഷ്ടമാകുമോ എന്നതാണ് ഇന്നത്തെ യോഗം ഉറ്റുനോക്കുന്നത്.(Bar Council to meet today regarding Antony Raju's issue)
നടപടിയുടെ ഭാഗമായി ആന്റണി രാജുവിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഒരു അഭിഭാഷകൻ എന്ന നിലയിൽ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമായ കൃത്യവിലോപവും തൊഴിലിന് നാണക്കേടുമാണെന്നാണ് ബാർ കൗൺസിലിന്റെ പ്രാഥമിക വിലയിരുത്തൽ.
ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് ജനാധിപത്യ കേരള കോൺഗ്രസ്. ആന്റണി രാജുവിന്റെ പാർട്ടിക്ക് മണ്ഡലത്തിൽ ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുക പ്രയാസമാണ്. മണ്ഡലം സി.പി.എം ഏറ്റെടുക്കാനുള്ള സാധ്യതകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. ലത്തീൻ സഭാംഗവും ജില്ലാ പ്രസിഡന്റുമായ ജെ. സഹായദാസിനെ മത്സരിപ്പിക്കാൻ സീറ്റ് വേണമെന്ന് ജോസ് കെ. മാണി വിഭാഗം ആവശ്യപ്പെടുന്നു.