കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 4193 കോടി രൂപ പ്രവർത്തനലാഭം രേഖപ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 13 ശതമാനമാണ് വളർച്ച. ഇതോടെ 2025-26 വർഷത്തെ ആദ്യ 9 മാസങ്ങളിൽ 12023 കോടി രൂപയാണ് പ്രവർത്തനലാഭമായി ബാങ്ക് നേടിയത്. അറ്റാദായത്തിൽ 7 ശതമാനം വർധനവോടെ 2705 കോടി രൂപ രേഖപ്പെടുത്തി. മൂന്ന് പദങ്ങളിലുമായി ആകെ 7511 കോടി രൂപയാണ് അറ്റാദായം. ബാങ്കിന്റെ ആസ്തി വരുമാനത്തിൽ 0.96 ശതമാനവും ഓഹരി വരുമാനത്തിൽ 15.34 ശതമാനവുമാണ് വളർച്ച. ആഭ്യന്തര വായ്പാ മേഖല 15.16 ശതമാനത്തിന്റെയും ആഗോള വായ്പാ മേഖല 13.63 ശതമാനത്തിന്റെയും വാർഷിക വളർച്ച നേടി. ബാങ്കിന്റെ ആകെ ബിസിനസ് മൂല്യം 16 ലക്ഷം കോടി രൂപയായി. റീട്ടെയ്ൽ വായ്പ, കാർഷിക വായ്പ, ചെറുകിട സംരംഭ വായ്പ, കോർപ്പറേറ്റ് വായ്പ എന്നിവയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനം 6461 കോടി രൂപയായി ഉയർന്നു. പലിശേതര വരുമാനം 6665 കോടി രൂപയും രേഖപ്പെടുത്തി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 17.09 ശതമാനമാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉൾപ്പടെ മൊത്തം 7 ലക്ഷത്തിലധികം പുതിയ ഇടപാടുകാരെയാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മൂന്നാം പാദത്തിൽ നേടാനായത്. സമാനപാദത്തിൽ 242 ലക്ഷത്തിലധികം യുപിഐ ഇടപാടുകൾ പൂർത്തീകരിച്ചതായും ബാങ്ക് അറിയിച്ചു. (Bank of India)