കോഴിക്കോട്: വ്യാജ ആധാർ കാർഡ് നിർമിച്ച് കേരളത്തിൽ മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിലായി. ധാക്ക ജില്ലയിലെ ഗുട്ടാസര സ്വദേശിയായ നേപ്പാൾ ദാസ് (23) ആണ് കോഴിക്കോട് ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ വെച്ച് പോലീസിൻ്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.(Bangladeshi arrested with fake Aadhaar card in Kozhikode)
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ബടർമാർഗം ബംഗാളിൽ എത്തുകയും അവിടെ നിന്ന് വ്യാജ ആധാർ കാർഡ് തരപ്പെടുത്തി കേരളത്തിൽ എത്തിയ സംഘത്തിൽപ്പെട്ടയാളാണ് നേപ്പാൾ ദാസ് എന്ന് പോലീസ് അറിയിച്ചു. കൊൽക്കത്തയിൽ നിന്നാണ് വ്യാജ മേൽവിലാസത്തിൽ ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് ഇയാൾ സമ്മതിച്ചു.
കഴിഞ്ഞ ദിവസം 'സുരക്ഷിത തീരം' പദ്ധതിയുടെ ഭാഗമായി കൊല്ലം ശക്തികുളങ്ങര പോലീസ് ബംഗ്ലാദേശ് സ്വദേശിയായ പരുൾ ദാസ് (21) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൊല്ലത്തെത്തിച്ച് ബോട്ടിൽ ജോലി നൽകാൻ സഹായിച്ച തപൻ ദാസിനെയും (24) പോലീസ് പിടികൂടി.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബേപ്പൂരിൽ ബോട്ടിൽ ജോലി ചെയ്തുവരികയായിരുന്ന നേപ്പാൾ ദാസിനെക്കുറിച്ച് അറിഞ്ഞത്. ബംഗ്ലാദേശിൽ നിന്ന് ഉരുമാർഗം ബംഗാളിലേക്ക് കടന്ന 11 അംഗ സംഘത്തിൽപ്പെട്ടയാളാണ് നേപ്പാൾ ദാസ്. ഇവരിൽ എട്ടുപേർ നാട്ടിലേക്ക് തിരിച്ചുപോയെന്നും മൂന്ന് പേർ ഇന്ത്യയിൽ തങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.