കോടികളുടെ തട്ടിപ്പ് കേസിൽ മലയാളി ദമ്പതികൾക്കെതിരെ കേസെടുത്ത് ബാംഗ്ലൂർ പോലീസ്; പരാതി നൽകിയത് വൻ തുകകൾ നിക്ഷേപിച്ച 300 ഓളം നിക്ഷേപകർ; പ്രതികൾ ഒളിവിൽ | Malayali couple
ബാംഗ്ലൂർ: കോടികളുടെ തട്ടിപ്പ് കേസിൽ മലയാളി ദമ്പതികൾക്കെതിരെ കേസെടുത്ത് ബാംഗ്ലൂർ പോലീസ്. 25 വർഷമായി ബെംഗളൂരുവിൽ താമസിക്കുകയായിരുന്ന മലയാളികളായ ടോമിയും ഷൈനിയുമാണ് തട്ടിപ്പ് നടത്തിയത്(Malayali couple). തട്ടിപ്പിൽ വൻ തുകകൾ നിക്ഷേപിച്ച 300 ഓളം നിക്ഷേപകർ ദമ്പതികൾക്കെതിരെ പരാതി നൽകിയതായാണ് വിവരം.
'എ & എ ചിറ്റ്സ് ആൻഡ് ഫിനാൻസ്' എന്ന ചിട്ടി ഫണ്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. 15% മുതൽ 20% വരെ നിക്ഷേപ വരുമാനം വാഗ്ദാനം ചെയ്ത ഇവർ ആത്മവിശ്വാസം വളർത്തുന്നതിനായി നിക്ഷേപകർക്ക് ആദ്യ കാലത്ത് വരുമാന ലാഭം നൽകിയതായാണ് വിവരം.
എന്നാൽ പിന്നീട് ഇത് നിലച്ചതോടെ സംശയം തോന്നിയ നിക്ഷേപകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോണുകൾ ഓഫാകുകയും ഓഫീസ് അടച്ചിടുകയും ചെയ്ത് ദമ്പതികൾ അപ്രത്യക്ഷരാകുകയായിരുന്നു. സംഭവത്തിൽ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ ദമ്പതികൾക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.