തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിസ്ഥാനത്തുള്ള കേസിലെ പരാതിക്കാരിക്കെതിരെ രാഹുൽ ഈശ്വർ. തനിക്കെതിരെ യുവതി വീണ്ടും പരാതി നൽകിയെന്ന വാർത്തകൾ വ്യാജമാണെന്നും സൈബർ പോലീസിൽ നിന്ന് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സൈബർ അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.(Bail conditions have not been violated, says Rahul Easwar)
തനിക്കെതിരെ വീണ്ടും പരാതി ലഭിച്ചിട്ടില്ലെന്നാണ് സൈബർ സെല്ലിലെ എസ്.എച്ച്.ഒ പറഞ്ഞതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു വാർത്ത താൻ അറിഞ്ഞത്. കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ താൻ ലംഘിച്ചിട്ടില്ല. പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്നാണ് നിർദ്ദേശമെങ്കിലും സത്യം പറയുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയെ 'അതിജീവിത' എന്ന് വിളിക്കുന്നത് തെറ്റാണെന്നും കോടതി പോലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരുഷന്മാരെ കുടുക്കാൻ വളരെ എളുപ്പമാണെന്നും ഇത്തരം 'പുരുഷവേട്ടകൾ' അവസാനിപ്പിക്കാൻ നിയമവ്യവസ്ഥ തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും ഭർത്താവിന്റെ വീഡിയോയെക്കുറിച്ചും രാഹുൽ ഈശ്വർ പ്രതികരിച്ചു. "സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു. പരാതിക്കാരിക്ക് അപ്പോൾ ഭർത്താവുണ്ടോ? ഒരു മാസത്തിനകം വിവാഹമോചനം നേടിയെങ്കിൽ ഇപ്പോൾ എങ്ങനെ ഭർത്താവ് ഉണ്ടാകും?" എന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോട് സത്യം പറയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.