

അനുമോൾ ബിഗ് ബോസ് വിജയിയായതിൽ വൻ പ്രതിഷേധം. അർഹതയുള്ള അനീഷിനെ പിന്തള്ളി അനുമോൾ വിജയിക്കാൻ കാരണം പിആർ ആണെന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്. നേരത്തെ മുതൽ തന്നെ അനുമോളുടെ പിആറുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് പുതിയ വിവാദം.
അനുമോൾ 16 ലക്ഷം രൂപയ്ക്ക് പിആർ കൊടുത്തു എന്ന് ബിന്നിയാണ് ആദ്യം ആരോപിച്ചത്. തന്നോട് അനുമോൾ തന്നെ പറഞ്ഞ കാര്യമാണെന്നും ബിന്നി പറഞ്ഞിരുന്നു. പിന്നീട് ഇതേ കാര്യം മറ്റ് പലരും ആരോപിച്ചു. ഇത് അകത്തും പുറത്തും ചർച്ചയായി. അനുമോൾ ഓരോ ആഴ്ചകളിലും പുറത്താവാതെ രക്ഷപ്പെട്ടതോടെ ചർച്ചകൾക്കും ആരോപണങ്ങൾക്കും ശക്തി പ്രാപിച്ചു. ജിസേൽ പുറത്തായപ്പോഴും ആര്യൻ പുറത്തായപ്പോഴും അനുമോളുടെ പിആർ ആണ് കാരണമെന്നും ചർച്ചകളുയർന്നു. പുറത്തുപോയി ഫിനാലെ വീക്കിൽ തിരികെവന്നവരിൽ പലരും അനുമോളുടെ പിആറുമായി ബന്ധപ്പെട്ട ചർച്ചകളുയർത്തി.
ശൈത്യ സന്തോഷ്, ആർജെ ബിൻസി തുടങ്ങിയവർ അനുമോളുടെ പിആർ തങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാക്കിയെന്ന് ആരോപിച്ചു. ഇത് പിആറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു. ഇതോടെ അനുമോളുടെ പിആർ ചെയ്ത വിനു വിജയ് പരസ്യമായി രംഗത്തുവന്നു. ശൈത്യ ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് വിനു പറഞ്ഞെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയില്ല.
ഇപ്പോൾ, കോമണറായി എത്തിയ അനീഷ് ബിഗ് ബോസ് റണ്ണർ അപ്പ് ആയതോടെ പിആർ വിവാദങ്ങൾ വീണ്ടും ശക്തിപ്രാപിച്ചു. ഏഷ്യാനെറ്റിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. പിആർ കൊണ്ട് മാത്രമാണ് അനുമോൾ വിജയിച്ചതെന്നും പിആർ ഇല്ലാത്ത അനീഷിന് ട്രോഫി ലഭിച്ചില്ലെന്നും പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു.