തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്നെയും തന്റെ ഭരണകാലത്തെ ഉദ്യോഗസ്ഥരെയും ബോധപൂർവ്വം കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഒറ്റയ്ക്ക് കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.(Attempt to trap us, PS Prasanth in Sabarimala gold theft case)
സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് ദേവസ്വം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് സാമ്പത്തികമായ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. അറ്റകുറ്റപ്പണിക്ക് ശേഷം പാളികളുടെ ഭാരം കൂടുകയാണ് ചെയ്തത്.
ശബരിമലയിൽ നടന്ന അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിക്കാഞ്ഞതിലുള്ള വൈരാഗ്യമാണ് ഇപ്പോൾ ഉയർന്നുവരുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് പ്രശാന്ത് ആരോപിച്ചു. സ്പെഷ്യൽ കമ്മീഷണറെ മുൻകൂട്ടി അറിയിക്കാതെ പാളികൾ കൊണ്ടുപോയതിൽ ഭരണപരമായ പിഴവുണ്ടായിട്ടുണ്ട്. അതിൽ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.