തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ കോടതി ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Attempt to take credit, Minister V Sivankutty against the Central Government)
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ദേശീയപാതയ്ക്കായി ഫണ്ട് നൽകേണ്ടി വന്നിട്ടില്ല. കേരളം മാത്രം പണം നൽകിയിട്ടും ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് കേരളത്തിന് വട്ടപൂജ്യമാണ് രാജീവ് ചന്ദ്രശേഖർ നൽകിയത്. സ്വന്തം മണ്ഡലത്തിൽ ആയിരം രൂപയുടെ വികസനം പോലും നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു.
കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. എല്ലാ കാര്യത്തിലും സംസ്ഥാനത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കി അങ്ങേയറ്റം അവഗണിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകർ എല്ലാ ചടങ്ങുകളിലും ഉന്തും തള്ളും ഉണ്ടാക്കുകയാണെന്നും നാണക്കേട് സ്വയം ബോധ്യപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ പൂർണ്ണമായും ബഹിഷ്കരിക്കുകയാണ്. ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു.

