കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞുനിർത്തി നിവേദനം നൽകാൻ ശ്രമിച്ചയാളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി. കേന്ദ്രമന്ത്രിയുടെ വാഹനം പെട്ടെന്ന് തടഞ്ഞതോടെ ഒരു പ്രവർത്തകൻ നിവേദനവുമായെത്തിയ ആളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റ് നേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു.(Attempt to stop Suresh Gopi's vehicle in Kottayam and to submit petition)
കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് മൈതാനത്ത് ഇന്ന് രാവിലെ നടന്ന കലുങ്ക് സൗഹൃദ സംവാദം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുന്നതിനിടെയാണ് സംഭവം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയതെന്നാണ് വിവരം.
വാഹനവ്യൂഹം മുന്നോട്ടുപോകുന്നതിനിടെ മുന്നിലെത്തിയ ഷാജി വാഹനം തടയുകയായിരുന്നു. കാറിന് ചുറ്റും നടന്ന് കാര്യം പറയാൻ ശ്രമിച്ചെങ്കിലും സുരേഷ് ഗോപി നേരിട്ട് ഇടപെട്ടില്ല. ഇതിനിടെ പുറത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ എത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. ഒരാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റ് നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.
തുടർന്ന്, നിവേദനം നൽകാനെത്തിയ ഷാജിയെ മുതിർന്ന ബിജെപി പ്രവർത്തകർ തന്നെ സമാധാനിപ്പിച്ച്, പ്രശ്നം ചോദിച്ചറിഞ്ഞ ശേഷം സാമ്പത്തിക സഹായം നൽകി വീട്ടിലേക്ക് മടക്കി അയച്ചു. ഷാജിയുടെ കൈവശമുണ്ടായിരുന്ന നിവേദനക്കടലാസിൽ കാര്യമായി ഒന്നും എഴുതിയിരുന്നില്ലെന്നും പിന്നീട് വ്യക്തമായി.