

കോട്ടയം: കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്നുപേരെ കുമരകം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് കുഞ്ഞിനെ അമ്പതിനായിരം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. എന്നാൽ കുട്ടിയുടെ അമ്മ ശക്തമായി എതിർത്തതോടെയാണ് വിൽപ്പന ശ്രമം പരാജയപ്പെട്ടത്.(Attempt to sell 3-month-old baby in Kottayam)
കുടുംബത്തോടൊപ്പം താമസിക്കുന്ന മറ്റ് തൊഴിലാളികളാണ് വിവരം ആദ്യം പുറത്തറിയിച്ചത്. അന്വേഷിച്ചപ്പോൾ വിൽപ്പനശ്രമം വസ്തുതയാണെന്ന് മനസ്സിലാവുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകുമായിരുന്നുവെന്ന് തൊഴിലാളികളുടെ തൊഴിൽ ഉടമയായ അൻസിൽ പറഞ്ഞു. കുട്ടിയുടെ പിതാവ് ആയിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.