

കാസർഗോഡ്: റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ആക്രമണത്തെ ചെറുത്ത വിദ്യാർഥി അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.(Attempt to rape Kasaragod student by taking him on a scooter)
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥിയുടെ അടുത്തെത്തിയ സ്കൂട്ടർ യാത്രികൻ വഴി ചോദിച്ചു.
വഴി പറഞ്ഞുകൊടുത്തിട്ടും തൃപ്തനാകാത്ത ഇയാൾ, വഴി കാണിക്കാനെന്ന വ്യാജേന വിദ്യാർഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി. വിജനമായ സ്ഥലത്തെ ഒരു വീട്ടിലെത്തിച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇതോടെ വിദ്യാർഥി കൈയിലുണ്ടായിരുന്ന ഹെൽമറ്റെടുത്ത് അക്രമിയെ അടിക്കുകയും തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടു.
വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും, സി.സി.ടി.വി. ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പോലീസ് അറിയിച്ചു.