തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാണ് എ.കെ. ബാലൻ ശ്രമിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ഇടത് മുന്നണിയുടെ ഔദ്യോഗിക നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Attempt to create communal division, Ramesh Chennithala against AK Balan's statement)
വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. 13, 14 തീയതികളിൽ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചേരും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കും.
ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാർത്ഥികൾ. തർക്കങ്ങളില്ലാതെ പട്ടിക പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ഉണർവാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് ഈ കേസ് അന്വേഷിക്കുന്നതിൽ പരിമിതികളുണ്ട് എന്നും, വിദേശ വ്യവസായി നൽകിയ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.