കോഴിക്കോട് : ഷാഫി പറമ്പിൽ എം പി ഉൾപ്പടെയുള്ളവർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ സംഘർഷത്തിലേക്ക് നയിച്ചത് പേരാമ്പ്ര ഗവ. സി കെ ജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങളാണ്. (Attack on Shafi Parambil MP )
ചെയർമാൻ സീറ്റിൽ വിജയിച്ചതിനെത്തുടർന്ന് സി പി എം പ്രവർത്തകർ നടത്തിയ ആഹ്ലാദ പകടനങ്ങൾക്കിടെ മർദിച്ചുവെന്ന് ആരോപിച്ച് യു ഡി എഫ് നഗരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഉണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായതും ഷാഫിയുടെ മൂക്കിന് പരിക്കേറ്റതും. അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്.
ഷാഫി പറമ്പിൽ MPക്കെതിരെ കേസ്
പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ മർദ്ദിച്ചതിന് പിന്നാലെ പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്ന് വിവരം. പോലീസിനെ ആക്രമിച്ചുവെന്നാണ് എഫ് ഐ ആർ. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ എന്നിവരുൾപ്പടെ 692 പേർക്കെതിരെയാണ് കേസ്. അതേസമയം, പോലീസ് നടപടിയിൽ ഷാഫിയുടെ മൂക്കിന് പൊട്ടൽ ഉണ്ടാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്ത് വരുന്നത്.
പോലീസ് ഷാഫി പറമ്പിൽ എം പിയെ മർദ്ദിച്ച സംഭവത്തിൽ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ഇന്ന് വൈകുന്നേരം 3 മണിക്ക് പേരാമ്പ്രയിൽ യു ഡി എഫ് പ്രതിഷേധ സംഗമം നടത്തും. പരിപാടി കെ സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പലയിടത്തും പ്രതിഷേധങ്ങൾ നടന്നിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ നീക്കിയത്. പലയിടത്തും ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷം പിന്തിരിയുകയായിരുന്നു.
തിരുവനന്തപുരത്ത് ഷാഫിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. കൊല്ലത്തും രാത്രി വൈകിയും പ്രതിഷേധം നടത്തി. എറണാകുളത്ത് ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.