മലപ്പുറം: പെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടുണ്ടായ കല്ലേറിൽ പ്രതിഷേധിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഇന്ന് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്.(Attack on Perinthalmanna Muslim League office, Hartal today)
ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന ലീഗിന്റെ ആരോപണത്തിന് പിന്നാലെയാണ് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 6 മണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് 6 മണി വരെ തുടരും. പെരിന്തൽമണ്ണ നഗരത്തിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
ഇന്നലെ വൈകിട്ട് സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിന് നേരെയും ആക്രമണമുണ്ടായത്. ഇതിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ രാത്രി വൈകിയും യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ആക്രമണത്തെത്തുടർന്ന് മണ്ഡലത്തിൽ കനത്ത പോലീസ് ജാഗ്രത തുടരുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.