പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.(Attack on Congress leader's house in Palakkad)
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഡിസിസി സെക്രട്ടറി നന്ദാബാലൻ്റെ വീട്. ഇന്നലെ രാത്രിയാണ് ഒരു സംഘം ആളുകൾ വീടിന് നേരെ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടത്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ ബോർഡുകൾ വെക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഘർഷം രൂക്ഷമായപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ സംഘം രക്ഷയ്ക്കായി ഡിസിസി സെക്രട്ടറി നന്ദാബാലൻ്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ അക്രമി സംഘം വീടിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. ഈ കല്ലേറിലാണ് ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കല്ലേക്കാട് പ്രദേശത്ത് സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു.